ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണ് തുക അനുവദിക്കുന്നത്.ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങള്‍ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും, ഉത്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനർനടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യ വെയ്ക്കുന്നത്.
അമ്പതിനായിരത്തോളം റബർ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും. നിലവില്‍ 25 സെന്റ് മുതല്‍ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർ നടീലിനാണ് പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കുക.കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളില്‍ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നല്‍കും. ഉല്പാദന ക്ഷമത കൂടിയ ഇനങ്ങളുപയോഗിക്കുന്നതിനാല്‍ കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

