തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം :16 പേർക്ക് പരിക്ക്
അലഞ്ഞുതിരിയുന്ന തെരുവുനായകൾക്ക് വാക്സിനേഷൻ നൽകും
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിള വാർഡിൽ തെരുവുനായ ആക്രമണത്തിൽ അങ്കണവാടി വിദ്യാർഥിയടക്കം 16 പേർക്ക് പരിക്ക്. പിന്നാലെ തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനം.വെള്ളിയാഴ്ച പകൽ രണ്ട് മുതൽ ശനിയാഴ്ച രാവിലെ വരെ വാർഡിലെ വിവിധ സ്ഥലങ്ങളിലെ 16 പേരെയും വീടുകളിലെ വളർത്തു മൃഗങ്ങളെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇവർക്കെല്ലാം വാക്സിൻ നൽകി. തുടർ നടപടിയുടെ ഭാഗമായാണ് ചന്തവിളയിലും സമീപങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ചന്തവിള പ്ലാവറക്കോട് വൃന്ദ ഭവനിൽ ഗംഗാധരൻ, പ്ലാവറക്കോട് സ്വദേശി ജോസഫ്, ചാമവിള വീട്ടിൽ ലതാകുമാരി, വട്ടവിള വീട്ടിൽ പാർവണ, ഉള്ളൂർക്കോണം സ്വദേശികളായ മനു, ശുഭ, ലാവണ്യ, ലതാകുമാരി, രഞ്ജിത്ത്, അർജുൻ സന്തോഷ്, അബി, അമീന ഷാജി, സൂര്യ, സുലേഖ, ഫാത്തിമ എന്നിവർക്കാണ് കടിയേറ്റത്. ഇവർ പാങ്ങപ്പാറ ഹെൽത്ത് സെന്‍ററിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി.

