കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിൽ സംഘര്‍ഷം: എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഘം ചേരൽ, പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവ ചുമത്തിയാണ് കേസ്.ഇന്നലെയാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായത്. ഏഴ് കെഎസ്‌യു പ്രവർത്തകർക്കും അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടയില്‍ പൊലീസ് ലാത്തി വീശിയതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഒടുവില്‍ സംഘര്‍ഷം ക്യാമ്പസിന് പുറത്തേക്കും വ്യാപിച്ചു. ക്യാമ്പസിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കി. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. പൊലീസ് സംരക്ഷണം തേടുന്നുവെന്ന് പറഞ്ഞായിരുന്നു കൂവി വിളിച്ചതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

