കടുവയെ കൊല്ലാത്തതിനാൽ വൻ പ്രതിഷേധം ;കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് പ്രതിഷേധക്കാർ
മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ മീന്‍മുട്ടി തറാട്ട് രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം.വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.രാധയുടെ സംസ്‌കാരം കഴിഞ്ഞതോടെ കടുവയെ വെടിവെച്ച് കൊല്ലുമെന്ന തീരുമാനത്തില്‍ നിന്ന് അധികൃതര്‍ മാറുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.അരമണിക്കൂര്‍ മുമ്പും പ്രദേശത്ത് നിന്ന് നായയെ വന്യജീവി കൊണ്ടുപോയി.കടുവയെ വെടി വെച്ച് കൊല്ലാതെ ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കടുവയെ കൂട്ടിലാക്കി കൊണ്ട് പോവാനാണ് ശ്രമം. അത് അനുവദിക്കില്ല. നാട്ടുകാരും എസ്റ്റേറ്റ് തൊഴിലാളിളും ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കുകയാണ്.ജനങ്ങളുടെ ജീവന് സംരക്ഷണം വേണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മരിച്ച രാധയുടെ സഹോദരിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
