തൊടുപുഴ കൂട്ടബലാത്സംഗ കേസ്: പ്രതി വിനീഷ് വിജയന് 12 വർഷം കഠിന തടവ്; ശേഷിക്കുന്ന 26-ലേറെ കേസുകളിൽ വിചാരണ അവസാനഘട്ടത്തിൽ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡന കേസിലെ രണ്ടാമത്തെ കേസിലെ പ്രതിയായ തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയാണ് ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി നാല് ലക്ഷം രൂപ നൽകാനും കോടതി നിർദേശിച്ചു.സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17കാരിയായ പെൺകുട്ടിയെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്വേഷണത്തിൽ ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. പിന്നീട് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി പേർ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തിയത്. ശൈശവ വിവാഹം ഉൾപ്പെടെയുള്ള ക്രൂരതകൾക്കും പെൺകുട്ടി ഇരയായതായി അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും സംഭവങ്ങൾക്ക് ഒത്താശ ചെയ്തതായും കണ്ടെത്തി.തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആകെ 28 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ബലാത്സംഗം, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.ശേഷിക്കുന്ന ശൈശവ വിവാഹം ഉൾപ്പെടെയുള്ള 26-ലേറെ കേസുകളിൽ വിചാരണ അവസാനഘട്ടത്തിലാണ്.



