May 11, 2026

രവീണ രവിയും‘വാലാട്ടി’ സംവിധായകൻ ദേവനും വിവാഹിതരായി

  • May 11, 2026
  • 1 min read
രവീണ രവിയും‘വാലാട്ടി’ സംവിധായകൻ ദേവനും വിവാഹിതരായി

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരം രവീണ രവിയും ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ദേവനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മകളുടെ വിവാഹശേഷം നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീജ രവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.തന്റെ ഭർത്താവ് രവിയേട്ടന്റെ അഭാവത്തിൽ മകളുടെ വിവാഹം വലിയ ആഘോഷമായി നടത്താനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല താനെന്ന് ശ്രീജ കുറിച്ചു. ഈ ഒരു കാരണത്താൽ ചടങ്ങിലേക്ക് ക്ഷണിക്കാൻ കഴിയാതിരുന്ന എല്ലാവരോടും ശ്രീജ ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയും ചെയ്തു.ശ്രീജ രവിയുടെ കുറിപ്പിന്റെ പൂർണരൂപം, ‘പ്രിയപ്പെട്ടവരെ, എല്ലാ വിനയത്തോടും സ്നേഹത്തോടും നന്ദിയോടും കൂടി, ജീവിതത്തിലെ ഒരു മനോഹരമായ പുതിയ അധ്യായം ആരംഭിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മകൾ രവീണ രവിക്കും ദേവനും (വാലാട്ടി ഡയറക്ടർ) ഹൃദയപൂർവമായ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ അഭ്യർത്ഥിക്കുന്നു. വിവാഹം വളരെ സ്വകാര്യമായി, അടുത്ത കുടുംബാംഗങ്ങളുടെയും വളരെ ചുരുക്കം അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മാത്രമാണ് നടത്തിയത്. ഞങ്ങളുടെ ജീവിതത്തിലും സിനിമാ യാത്രയിലെ ഈ 50 വർഷ കാലയളവിലും ഭാഗമായ എല്ലാ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, പ്രമുഖർ, സാങ്കേതിക വിദഗ്ധർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം ഈ അവസരം ആഘോഷിക്കണം എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു.എന്നാൽ വൈകാരികമായി, ഇത് എനിക്ക് അത്ര എളുപ്പമുള്ള നിമിഷമായിരുന്നില്ല. എന്റെ പ്രിയ ഭർത്താവ് രവിയേട്ടൻ ഇല്ലാതെ ഇത്രയും വിശേഷപ്പെട്ട ഒരു ചടങ്ങ് ആഘോഷിക്കുന്നത് എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിച്ചു. എനിക്കൊട്ട് വിപുലമായ ഒന്നും സംഘടിപ്പിക്കാനുള്ള ശാരീരികമോ മാനസികമോ ആയ ശക്തിയുണ്ടായിരുന്നില്ല.എന്റെ ഏറ്റവും ഇളയ സഹോദരി ജ്യോയ്ക്കും രാഗിജ്യോയ്ക്കും എപ്പോഴും എന്റെ ശക്തിസ്രോതസ്സായി നിന്നതിന് പ്രത്യേക നന്ദി. കവിത അരുമുഗം, വിജയ് കൃഷ്ണൻ, അക്ഷയ്, ബ്യൂല, ജയന്തി എന്നിവർക്കും എന്റെ പിന്തുണയായി നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.ദൈവാനുഗ്രഹത്താലും എന്റെ എല്ലാ ഗുരുക്കന്മാരുടെയും ശുഭകാംക്ഷികളുടെയും അനുഗ്രഹത്താലും എല്ലാം മനോഹരമായി നടന്നു. എന്തിനേക്കാളും ഉപരി, ദേവനിലൂടെ എനിക്കിപ്പോൾ ഒരു സ്നേഹനിധിയായ മകനെയും ഊഷ്മളമായ ഒരു കുടുംബത്തെയും ലഭിച്ചു എന്നതിൽ ഞാൻ സന്തോഷവതിയാണ്.ദേവന്റെ അച്ഛൻ, ശ്രീ. ജയൻ മുളങ്കാട്, നിർമ്മാതാവും സംവിധായകനുമായി മലയാള സിനിമയ്ക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്, അദ്ദേഹത്തിന്റെ അമ്മ, ശ്രീമതി. കലാ ജയൻ, ആലപ്പുഴ എസ്.ഡി. കോളേജിലെ വിരമിച്ച പ്രൊഫസറാണ്. അദ്ദേഹത്തിന്റെ സഹോദരി ഡോ. ദേവി ജയൻ, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഒരു സൈക്കോളജിസ്റ്റാണ്, അവരുടെ കുടുംബം ഇപ്പോൾ യു.എസ്.എ.യിൽ താമസിക്കുന്നു. ഒരു അമ്മ എന്ന നിലയിൽ, തന്റെ പുതിയ കുടുംബത്തിന്റെ സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും ബലത്തിൽ രവീണ ഡബ്ബിംഗിനും അഭിനയത്തിനും ഉള്ള തന്റെ അഭിനിവേശം തുടർന്നും തുടരുമെന്ന് അറിയുന്നത് എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്. വ്യക്തിപരമായി ക്ഷണിക്കാനോ അറിയിക്കാനോ കഴിയാഞ്ഞ എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കണം. നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ഈ മനോഹരമായ യാത്ര ആരംഭിക്കുന്ന രവീണയെയും ദേവനെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണമേ, ഹൃദയപൂർവ്വം അനുഗ്രഹിക്കണമേ. സ്നേഹത്തോടെയും നന്ദിയോടെയും. ശ്രീജ രവി’ ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും ശ്രീജ രവിയുടെയും മകളായ രവീണ ആറാം വയസ്സിൽ ‘വാനപ്രസ്ഥം’ എന്ന സിനിമയിലൂടെയാണ് ഡബ്ബിങ് രംഗത്തെത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ മുൻനിര നായികമാർക്ക് ശബ്ദം നൽകിയ രവീണ, ‘ലവ് ടുഡേ’, ‘മാമന്നൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു.സംവിധായകനും നിർമ്മാതാവുമായ ജയൻ മുളങ്കാടിന്റെയും കലാ ജയന്റെയും മകനാണ് ദേവൻ. ‘വാലാട്ടി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ദേവൻ, പ്രശസ്ത വെബ് സീരീസുകളായ ‘ഫർസി’, ‘ജൂബിലി’ എന്നിവയുടെ മലയാളം പതിപ്പിന് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.വിവാഹശേഷം ദേവനും കുടുംബവും നൽകുന്ന പിന്തുണയോടെ രവീണ ഡബ്ബിംഗിലും അഭിനയത്തിലും സജീവമായി തുടരുമെന്നും ശ്രീജ രവി വ്യക്തമാക്കി. സിനിമാ ലോകത്തെ നിരവധി പ്രമുഖർ പുതിയ ദമ്പതികൾക്ക് ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *