സൈനിക വിമാനം തകർന്നു വീണു; 33 മരണം, 81 പേർക്ക് പരിക്ക്

കൊളംബിയയിലെ പുര്‍ട്ടോ ലെഗുയിസാമോയില്‍ 121 പേരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണ് വന്‍ ദുരന്തം. അപകടത്തില്‍ കുറഞ്ഞത് 33 പേര്‍ കൊല്ലപ്പെട്ടതായും 81 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും സൈനികരാണ് തിങ്കളാഴ്ച പുര്‍ട്ടോ ലെഗുയിസാമോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഹെര്‍ക്കുലീസ് സി-130 വിമാനം തകര്‍ന്നുവീണത്. റണ്‍വേയില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള പാടത്തേക്കാണ് വിമാനം പതിച്ചത്. 110 സൈനികരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.അപകടസ്ഥലത്ത് നിന്ന് 77 പേരെ പരിക്കുകളോടെ വ്യോമസേന രക്ഷപ്പെടുത്തി. വിമാനം തകര്‍ന്നുടനെ പ്രദേശവാസികളും സൈനികരും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തലസ്ഥാനമായ ബൊഗോട്ടയിലെയും മറ്റ് നഗരങ്ങളിലെയും വലിയ ആശുപത്രികളിലേക്ക് മാറ്റി.എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്.സൈനിക വിമാനങ്ങളും ഉപകരണങ്ങളും ആധുനികവല്‍ക്കരിക്കാത്തതിലെ വീഴ്ചയെ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു. ഭരണപരമായ തടസ്സങ്ങള്‍ നീക്കി ആധുനികവല്‍ക്കരണം വേഗത്തിലാക്കുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
