US 5-ാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം

യുഎസിനെ ഞെട്ടിച്ച് 5-ാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിലുടനീളം സ്ഫോടനം
മനാമ : യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈനിലും കുവൈത്തിലും അബുദാബിയിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. യുഎസ് സൈനിക താവളം ലക്ഷ്യമിട്ടാണ് ഇറാന്‍റെ നടപടിയെന്നാണ് വിവരം. ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ഫോടനം നടന്നതായാണ് റിപ്പോർട്ടുകൾ. ഖത്തറിലെ ജനങ്ങളോട് ഷെൽട്ടറിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായാണ് വിവരം.ആളുകൾ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് മുന്നറിയിപ്പുണ്ട്. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ അതിർത്തി അടച്ചു.

