ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നു

വൈദ്യുതി ബില്ലിൽ ചരിത്രപരമായ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്ഇബി. ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ചു. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി സർചാർജ് തുകയിൽ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതിയ തീരുമാനപ്രകാരം, മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസ വീതവും, രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് 1 പൈസ വീതവും ബില്ലിൽ കുറവ് ലഭിക്കും. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നീക്കം. കഴിഞ്ഞ മാസങ്ങളിലും സർചാർജ് നിരക്കുകളിൽ കെഎസ്ഇബി കുറവ് വരുത്തിയിരുന്നു. ഫെബ്രുവരി മാസത്തിൽ പ്രതിമാസ ബില്ലിംഗുകാർക്ക് സർചാർജ് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. കൂടാതെ ദ്വൈമാസ ബില്ലിംഗുകാർക്ക് സർചാർജ് നിരക്ക് വെറും 4 പൈസയായി കുറയ്ക്കുകയും ചെയ്തു. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ഉപഭോക്താക്കൾക്ക് ഇത്തരമൊരു ആനുകൂല്യം ചരിത്രത്തിൽ ആദ്യമായി നൽകാൻ സാധിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. തുടർച്ചയായ മാസങ്ങളിൽ ഇന്ധന സർചാർജ് കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ബഹു.വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

