വിദേശ വനിതകള്‍ കാളിന്ദി നദിയിലെ കയത്തിലകപ്പെട്ടു, നാട്ടുകാര്‍ രക്ഷകരായി

കാളിന്ദി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വനിതകൾ നാട്ടുകാരുടെ ധീരമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപെട്ടു. ഞായറാഴ്ച വൈകിട് വയനാട് തിരുനെല്ലി ക്ഷേത്രത്തിന് സമീപം കാളിന്ദി നദിയിലാണ് സംഭവം.
നദിയുടെ ആഴം കുറഞ്ഞ ഭാഗമെന്ന് കരുതി ഇറങ്ങിയ സഞ്ചാരികളിൽ ഒരാൾ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ വനിതയും വെള്ളക്കെട്ടിൽ വീണു. ഇരുവർക്കും നീന്തൽ വശമില്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കൂട്ടി.
രക്ഷകരായി ഉമ്മറും ജലീലും വിനോദയാത്രയുടെ ഭാഗമായി കുടുംബത്തോടൊപ്പം അവിടെയെത്തിയ പാണ്ടിക്കടവ് സ്വദേശികളായ സി.കെ. ഉമ്മർ, സി.കെ. ജലീൽ എന്നിവരും മറ്റൊരു സഞ്ചാരിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവതികളുടെ നിലവിളി കേട്ട് ഒട്ടും വൈകാതെ ഇവർ പുഴയിലേക്ക് ചാടുകയും മുങ്ങിപ്പോകാതെ പിടിച്ചുനിർത്തുകയുമായിരുന്നു. തുടർന്ന് കരയിലുണ്ടായിരുന്നവർ നൽകിയ വസ്ത്രത്തിൽ തൂങ്ങി ഇരുവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
പുഴയുടെ ആഴത്തെക്കുറിച്ചുള്ള ധാരണക്കുറവാണ് അപകടകാരണം. നെതർലൻഡ്‌സ് സ്വദേശിനിയാണെന്ന് കരുതപ്പെടുന്ന വിദേശ വനിതയും സുഹൃത്തുമാണ് രക്ഷപ്പെട്ടവർ. അപകടം നടന്ന ഭാഗത്ത് വലിയ കയമാണെന്നും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു

