ശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ

തൊണ്ടിമുതൽ കേസിൽ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി ആന്‍റണി രാജു നൽകിയ അപ്പീൽ തിരുവനന്തപുരം പ്രിന്‍സിപ്പിൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം രണ്ടിന് വാദം കേള്‍ക്കും.നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്‍റണി രാജുവിന് 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി ലഹരിമരുന്ന കേസിലെ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇതോടെ ആന്‍റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.


