ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയത് ഗ്രാമവാസികളിൽ പരിഭ്രാന്തി പരത്തുന്നു.

കർണ്ണാടകയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയത് ഗ്രാമവാസികളിൽ പരിഭ്രാന്തി പരത്തുന്നു. പഴയകാല സംസ്കാരത്തിന്റെ അവശേഷിപ്പുകൾ തേടി ലക്കുണ്ടിയിൽ നടക്കുന്ന ഔദ്യോഗിക ഖനനത്തിനിടെയാണ് സംഭവം. കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മൂന്നാം ദിവസത്തെ ഖനനം പുരോഗമിക്കവെയാണ് പാമ്പിനെ കണ്ടെത്തിയത്.പുരാതന കാലത്തെ നിധിശേഖരം ഈ മണ്ണിലുണ്ടെന്ന പരമ്പരാഗതമായ വിശ്വസമാണ് ഈ ഖനനത്തിന് പിന്നിലുള്ളത്. എന്നാൽ ക്ഷേത്രപരിസരത്ത് പാമ്പിനെ കണ്ടതോടെ നാട്ടുകാർക്കിടയിൽ ഭയത്തോടൊപ്പം തന്നെ ഭക്തിയും നിറയുകയാണ്. ദൈവത്തിന്റെ സാന്നിധ്യമാണെന്നും നിധി കാക്കുന്ന നാഗങ്ങളാണെന്നും വിശ്വസിക്കുന്നവരും കുറവല്ല. ലക്കുണ്ടി ഉത്ഖനനത്തിനിടെ ഒരു വീടിനുള്ളിൽ പത്താം നൂറ്റാണ്ടിലെ ഈശ്വര ക്ഷേത്രം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് പുരാവസ്തു വകുപ്പ് ഖനന പ്രവർത്തനങ്ങൾ സജീവമാക്കിയത്. അതേസമയം പ്രദേശത്ത് നിധി തേടിയെത്തിയവർ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിശ്വാസം നേരത്തെ ഗ്രാമത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പാമ്പുകളെ കണ്ടെത്തിയത് വലിയ ഭീതിയാണ് ഗ്രാമവാസികളിൽ ഉയർത്തിയത്. ഇതോടെ ഫോറസ്റ്റ് എൻവയോൺമെന്റ് വൈൽഡ്‌ലൈഫ് സൊസൈറ്റി അംഗങ്ങളും മൈസൂരിലെ പ്രശസ്ത പാമ്പ് പിടിത്തക്കാരനായ സ്നേക്ക് ശിവരാജുവും സ്ഥലത്തെത്തി.


