March 27, 2026

ആഗോള ഹബ്ബാകാൻ വിഴിഞ്ഞം

  • January 19, 2026
  • 1 min read

ആഗോള ഹബ്ബാകാൻ വിഴിഞ്ഞം; 10,000 കോടിയുടെ രണ്ടാംഘട്ട വികസനം 2028-ൽ പൂർത്തിയാകും

തിരുവനന്തപുരം: ഹബ് ആകാനുള്ള വികസന പ്രവർത്തനങ്ങളിലേക്കു കടന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം . ഇപ്പോഴുള്ളതിൻ്റെ അഞ്ചിരട്ടി കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് 3 വർഷത്തിനുള്ളിൽ കൈവരിക്കുക. 2028ൽ പൂർത്തിയാകുന്ന 10,000 കോടി രൂപയുടെ രണ്ടാംഘട്ട വികസനം പൂർത്തിയാകുമ്പോൾ വാർഷിക കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു (ട്വന്റ്റി ഫീറ്റ് ഇക്വലെന്റ് യൂണിറ്റ്) ആയി വർധിക്കും. എസ്‌റ്റിമേറ്റിനെക്കാൾ കൂടുതൽ തുകയുടെ വികസനം വിഴിഞ്ഞത്തുണ്ടാകും. 24ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും കഴിഞ്ഞ നവംബറിൽ തന്നെ വിഴിഞ്ഞം രണ്ടാംഘട്ടത്തിൻ്റെ നിർമാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.രണ്ടാംഘട്ട വികസനം വിഴിഞ്ഞം തുറമുഖത്തെ സാധാരണ കണ്ടെയ്നർ ടെർമിനൽ എന്നതിനപ്പുറം കയറ്റുമതി, ഇറക്കുമതി രംഗങ്ങളിൽ മേൽക്കൈ നേടാൻ പര്യാപ്‌തമാക്കും. അതിനുള്ള കസ്‌റ്റംസ് അനുമതികൾ അവസാനഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ ഇവ ലഭിക്കുമെന്നാണു പ്രതീക്ഷ. അതോടെ, രാജ്യത്ത് ഇറക്കുമതി ചെയ്യേണ്ട കണ്ടെയ്‌നറുകൾ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്‌നറുകൾ കയറ്റുമതി ചെയ്യാനും കഴിയും. റോഡ് മാർഗമുള്ള കണ്ടെയ്‌നർ നീക്കവുമുണ്ടാകും. ക്രൂസ് ടെർമിനൽ കൂടി വരുന്നതോടെ വൻകിട യാത്രാ കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാനാകും.കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുങ്ങും. രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന ലിക്വിഡ് ടെർമിനൽ പൂർത്തിയാകുന്നതോടെ വൻ കപ്പലുകൾക്ക് ദീർഘദൂര യാത്രയ്ക്കിടയിൽ ഇന്ധനം നിറയ്ക്കാൻ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം. നിലവിൽ വമ്പൻ തുറമുഖങ്ങളിൽ മാത്രമേ ഈ സൗകര്യമുള്ളു. ഇത് സംസ്‌ഥാനത്തിൻ്റെ നികുതി വരുമാനത്തെ കാര്യമായി സഹായിക്കും. തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിൽ രാജ്യാന്തര കപ്പൽ പാതയ്ക്കു സമീപത്തുനിന്ന് ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ളതിനാൽ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെ ആശ്രയിക്കും. വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിനായി അധികമായി ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നതാണു നേട്ടം. 55 ഹെക്‌ടർ ഭൂമി കടൽ നികത്തിയെടുക്കും. കണ്ടെയ്‌നർ യാഡ് വികസിക്കുന്നതോടെ ഒരേസമയം യാഡിൽ സൂക്ഷിക്കാവുന്ന കണ്ടെയ്‌നറുകളുടെ എണ്ണം 35000ൽ നിന്ന് ഒരു ലക്ഷമായി ഉയരും. ആകെ ക്രെയിനുകളുടെ എണ്ണം 100 ആകും. ഇതിൽ 30 ഷിപ് ടു ഷോർ ക്രെയിനുകളും 70 യാഡ് ക്രെയിനുകളും ഉണ്ടാകും. 800 മീറ്റർ ബെർത്ത് എന്നത് 2 കിലോമീറ്ററാകും. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രെയ്‌റ്റ് ബെർത്ത് തുറമുഖമാകുന്നതോടെ ഒരേസമയം 4 മദർഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററാകും. പുതിയതായി ഷിപ്പിങ് കമ്പനികളും ലോജിസ്‌റ്റിക് കമ്പനികളും വിഴിഞ്ഞത്തേക്ക് എത്തുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വർധിക്കും.

Leave a Reply

Your email address will not be published. Required fields are marked *