March 28, 2026

വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും, ഒ.ആർ.കേളു

  • January 26, 2026
  • 1 min read

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ളവീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ്  ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തീയതി  അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ.കേളുവും,  ടി.സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു.അതേസമയം വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകൾക്ക് 9000 രൂപ വീതം ജീവനോപാധി നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കിൽ മൂന്ന് പേർക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഡിസംബർ വരെ നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *