വന്ദേമാതരത്തിനും ഇനി ദേശീയഗാനത്തിന് തുല്യമായ ആദരവ്

വന്ദേമാതരത്തിനും ഇനി ദേശീയഗാനത്തിന് തുല്യമായ ആദരവ്. പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ ബങ്കിം ചന്ദ്രയുടെ ‘ആനന്ദമഠം’ എന്ന നോവലിലെ വരികളായ ‘വന്ദേമാതരം’ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആവേശകരമായ മുദ്രാവാക്യമായിരുന്നു. ഡല്‍ഹി: ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കുമ്പോള്‍ പാലിക്കേണ്ട അതേ പ്രോട്ടോക്കോളുകള്‍ ദേശീയഗീതമായ ‘വന്ദേമാതര’ത്തിനും ബാധകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതനുസരിച്ച്, വന്ദേമാതരം ആലപിക്കുമ്പോഴും ഇനി പൗരന്മാര്‍ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കേണ്ടി വരും. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു നീക്കം ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്യുന്നത്.
നിലവില്‍, 1971-ലെ ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്ന നിയമം’ പ്രകാരം ദേശീയഗാനത്തിന് മാത്രമാണ് നിര്‍ബന്ധിത ആദരവ് കല്‍പ്പിക്കുന്നത്. ഭരണഘടനയുടെ 51(A) അനുച്ഛേദവും ദേശീയഗാനത്തെ ബഹുമാനിക്കാന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നുണ്ട്.
എന്നാല്‍ വന്ദേമാതരത്തിന് നിലവില്‍ ഇത്തരത്തിലുള്ള നിയമപരമായ ചട്ടങ്ങളില്ല. ഈ വിടവ് നികത്താനാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
ബങ്കിം ചന്ദ്രയുടെ ‘ആനന്ദമഠം’ എന്ന നോവലിലെ വരികളായ ‘വന്ദേമാതരം’ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആവേശകരമായ മുദ്രാവാക്യമായിരുന്നു. 1950-ലാണ് ഇതിനെ ദേശീയഗീതമായി അംഗീകരിച്ചത്. ആകെ ആറ് വരികളുള്ള ഈ ഗീതത്തിന്റെ ആദ്യ രണ്ട് വരികളാണ് ഔദ്യോഗികമായി ആലപിക്കുന്നത്.
വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നല്‍കണമെന്നത് ബി.ജെ.പിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. മുന്‍പ് പാര്‍ലമെന്റില്‍ ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍, മുസ്ലിം സംഘടനകള്‍ ഇതിനെതിരെ മുന്‍പ് രംഗത്തെത്തിയിട്ടുണ്ട്.
വന്ദേമാതരത്തിന്റെ പശ്ചാത്തലം ചില വിഭാഗങ്ങളെ അസ്വസ്ഥരാക്കുമെന്ന് ചൂണ്ടിക്കാട്ടി 1937-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ കത്തുകള്‍ ബി.ജെ.പി ചര്‍ച്ചയാക്കിയിരുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ദേശീയഗാനത്തെ അപമാനിക്കുന്നവര്‍ക്ക് നിലവില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. സമാനമായ ശിക്ഷാ നടപടികള്‍ വന്ദേമാതരത്തിന്റെ കാര്യത്തിലും വരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ തുടരുകയാണ്.



